Friday, November 9, 2012




ഞാന്‍ നായകന്‍.......

ചിറകറ്റ സ്വപനങ്ങള്‍ പറന്നൊന്നു കാണുവാന്‍
കരിഞ്ഞോരെന്‍ കനവുകള്‍ തളിരിട്ടു കാണുവാന്‍
ഹൃദയ രക്തത്തില്‍ വരച്ചോരെന്‍ ചിത്രങ്ങള്‍ക്ക്
ഉണര്‍വേകുവാന്‍
എന്നെ ഞാന്‍ സ്വപ്നനായകനാക്കി...

അശ്രുബിന്ധുക്കളാല് മറഞോരെന്‍ കഥയിലെ
അക്ഷര പൂക്കളെ നോക്കി നിര്ന്നിമേഷനായ് നിന്നൂ..
നഷ്ട്ട ബോധത്തിന്റെ അക്ഷരതാളുകളില്‍
കഥ മുഴുമിപ്പിക്കാതെ എഴുത്ത് നിര്‍ത്തിയ
അര്‍ത്ഥശൂന്യമായ തൂലിക തുണ്ട് ഞാന്‍...

പിടഞ്ഞമര്‍ന്നൊരു പ്രണയത്തിലും
തളര്‍ന്നുമാറിയ സൗഹൃദത്തിലും
തളരാതെ നിന്നൊരാ മനസ്സിനെ ആയുധമാക്കി
ജീവിത ചക്രവ്യൂഹത്തില്‍ പോരാടി
നില്‍ക്കുന്നൊരുഭിമന്യു ആയി വാഴണം...എനിക്ക്.

ലിംഗഭേദമില്ലാതെ ജാതിഭേദമില്ലാതെ
സ്നേഹത്തിന്റെ പൂണൂല്‍ ധരിച്ചവര്‍
വാഴുന്നോരാ സൌഹൃദ താഴ്വരയില്‍ എത്തി ചേരണം...
വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട്
നേരായ സ്നേഹത്തെ ചുമ്പിക്കണം....

സ്നേഹ തുരുത്തില്‍ ഞാന്‍ കെട്ടിയീട്ട വള്ളത്തില്‍
സൌഹൃധതിന്റെ ഓളങ്ങളില്‍ ആടിയുലുന്നു
ആരെയോ കാത്തു, ഞാനെന്ന തുഴ..

സ്വപ്‌നങ്ങള്‍ മരിച്ചു തുടങ്ങുന്ന ദിവസങ്ങളില്‍
എന്നെ ഞാന്‍ നരബലി നല്‍കും...
അവസാന ഹൃദയരക്തം വാര്‍ന്നു പോകുമ്പോഴും...
എന്നെ തിരയുന്ന ചില മനസ്സുകള്‍ കാണും... തീര്‍ച്ച

ഇന്നെനിക്കു ഒരാഗ്രം ഉണ്ട്..
അക്ഷരങ്ങള്‍ ഒഴുകി പരക്കുന്ന ഈ മാഹാ സാഗരത്തില്‍
ആത്മാവ് ഉരുക്കി എഴുതിയ വരികളത്രയും
ആരും കാണാതെ പോയിടരുത്....


ജഗ്ഗൂസ്...





 ഒറ്റ....

കണ്ണുകള്‍ ഊര്‍ന്നു വീണു..
കൈകാലുകള്‍ മരവിച്ചു
എങ്കിലും തുടരുന്നു ഞാനീയാത്ര
ഒറ്റയായ് ഈ മൌന വീഥിയില്‍

കാഴ്ച്ചകളെറെ കണ്ടുവെങ്കിലും
കാണാപുറങ്ങളില്‍ സ്വാര്‍ത്ഥമോഹികള്‍ തന്‍
നഗ്നനൃത്തം...
മൂഡസ്വര്‍ഗത്തില്‍ ആടി തളരുന്ന
മൂഡരാം മാനവര്‍ ഇവര്‍
വാക്കിലും നോക്കിലും വിഷ വിത്തുകള്‍
വിതക്കുന്നു, കാലം കണ്ണ് പൊത്തി മറയുന്നു..

വേവുന്ന മനസ്സിന്റെ ഇടനാഴിയിലൂടെ
നിന്നിലേക്കുള്ള ദൂരങ്ങളറിയാതെ
ഏകാന്തതയുടെ കൈവിരല്‍ തുമ്പുപിടിച്ചു
ഏകനായ് ഈ മൂക വീഥിയില്‍ നടന്നു നീങ്ങുന്നു...

ഇന്നെന്റെ മനസ്സിന് ജാലകങ്ങള്‍ ഇല്ലാ
മുകിലുകള്‍ ഒഴിഞ്ഞൊരാകാശ ജാലകനീലിമയില്‍
വിഷാദത്തില്‍ കത്തി തീരുന്നോരേകാന്ത താരകമായി ഞാന്‍..

ഇരുളിന്റെ ആഴങ്ങളില്‍ കാലിടറി വീണരോന്റെ
നിഴലിനെ തിരയുന്നോരാത്മാവ് ഞാനിന്നു..
ഇനി ഞാനില്ല..എന്റെ ചപല മോഹങ്ങളുടെ
മുഖംമൂടി വലിചെറിയുന്നിവിടെ..
എങ്കിലും സഖേ.. നീ തന്നൊരാ നല്ലനാള്‍കല്‍ തന്‍
സൌഹൃദ പുഞ്ചിരി എന്നുമെന്‍ ചുണ്ടില്‍ വിടര്‍ന്നിടും....

ജഗ്ഗൂസ്.....


Tuesday, October 16, 2012






എന്നെ അറിഞ്ഞ എന്‍റെ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ - 2

മിനി........

രക്തബന്ധങ്ങളെക്കാള്‍ പതിന്മടങ്ങ്‌ വിലയുള്ള എന്‍റെ കൂടപിറപ്പ്, അങ്ങനെ തന്നെ വേണം എനിക്ക് ഇവളെ വിശേഷിപ്പിക്കാന്‍. .. എന്നെയും എന്‍റെ മനസ്സിനെയും എന്നേക്കാള്‍ കൂടുതല്‍ അറിഞ്ഞവള്‍..., എന്‍റെ മിനികുട്ടി..അവളുടെ വൈകല്യത്തെ കുറിച്ച് ഞാന്‍ പറഞ്ഞാല്‍കൂടി അത് അവളോട് ഞാന്‍ കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് ആയിരിക്കും.മറ്റുള്ള രാജ്യത്ത് തന്‍റെ വൈകല്യങ്ങളെ പടവെട്ടി ജയിച്ച പലരെയും കുറിച്ച് പലരും പറയുമ്പോള്‍ എനിക്ക് എന്‍റെ മിനികുട്ടി മാത്രം മനസ്സില്‍ അവരെക്കാള്‍ മികച്ചു നിന്നു. അവളെക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി മാത്രം ഈശ്വരന്റെ മുന്നില്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു ഇന്നും. എല്ലാ ചോദ്യങ്ങള്‍ക്കും അവളുടെ കയ്യില്‍ കുസൃതി നിറഞ്ഞ ഉത്തരം കയ്യില്‍ ഉണ്ട്. എന്നോട് ഏറ്റവും കൂടുതല്‍ മനസ്സ് തുറന്നു സംസാരിച്ച എന്‍റെ സഹോദരി..അവള്‍ എനിക്ക് കണ്ണാടി പോലെ ആണ് എന്‍റെ ചോദ്യങ്ങള്‍ക്ക് എന്‍റെ മനസ്സുപോലെ ഉത്തരം അവളില്‍ നിന്നും കിട്ടും.

വളരെ പെട്ടെന്ന് തന്നെ ദേഷ്യവും സങ്കടവും സന്തോഷവും നിരാശയും തോന്നുന്ന ഒരു ശരാശരി മനുഷ്യന്‍ ആണ് ഞാന്‍,. എന്‍റെ ഈ സ്വഭാവത്തെ വ്യകതമായി മനസ്സിലാക്കി ആണ് അവള്‍ എന്നോട് പെരുമാറിയിട്ടുള്ളത്. ഒരിക്കല്‍ ചേച്ചിയോട് ഞാന്‍ ചോദിയ്ക്കാന്‍ വെച്ചിരുന്ന ചോദ്യം അവള്‍ ചോദിക്കുവാനായി അനുവാദം ചോദിച്ചു..ഞാന്‍ അവളോട് ചോദിച്ചു “അതിനു നീ എന്തിനാ എന്നോട് ചോദിക്കുന്നത് ?” അതിനു അവള്‍ തന്ന മറുപടി ഇപ്രകാരം ആയിരുന്നു..അല്ലെങ്കില്‍ വേണ്ട ചേച്ചി തമാശയ്ക്ക് എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ നീ അത് കേട്ട് വിഷമിക്കും ഹഹ”..അവള്‍ പറഞ്ഞത് സത്യം ആയിരുന്നു...അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍. . പിന്നീട് ഒരിക്കല്‍ വളരെ ഏറെ നിരാശ തോന്നിയ ദിവസങ്ങളില്‍ ഇവിടെ എഴുതിയ കുറെ വരികളില്‍ ഞാന്‍ എന്‍റെ അവസാന ദിവസം കുറിച്ചു.  അത് അവള്‍ക്കു വളരെ അധികം വിഷമം ഉണ്ടാക്കി. അവസാനം ആ കുറിപ്പ് എന്നെ കൊണ്ട് തിരുത്തി എഴുതിയതിനു ശേഷം മാത്രമേ അവള്‍ അടങ്ങിയുള്ളൂ...

അവളുടെ തമാശകളില്‍ പരിസരം മറന്നു ചിരിച്ച ദിവസമാണ് അധികവും. ഒരിക്കല്‍ ഏതോ ഒരു പോസ്റ്റില്‍ സബ്നയോട് (((((-(മറ്റൊരു കൂട്ടുകാരി , ഇനി വരും എഴുത്തുകളില്‍ കൂടുതല്‍ പരിചയപ്പെടാം) ചോദിക്കുന്നത് കേട്ടൂ..”ഡി സബ്നേ നീ ദൃംഷ്ട്ട എന്ന് എഴുതിയത് എങ്ങനെ ആണ് ഞാന്‍ എഴുതിയപ്പോള്‍ ഒരു മുട്ടന്‍ തെറിയ കിട്ടിയത്” നിഷ്കളങ്കമായ ഈ വാക്കുകള്‍ വായിച്ചു ഞാന്‍ ഏറെ ചിരിച്ചു..ഇന്നും മനസ്സില്‍ നിന്നും മായുന്നില്ലാ..ഇങ്ങനെ ഞാന്‍ എഴുതിയപ്പോള്‍ നിങ്ങള്ക്ക് തോന്നുക ഇല്ല പക്ഷെ ഇത് എഴുതാന്‍ ഉണ്ടായ സാഹചര്യവും മറ്റും വെച്ചുനോക്കുമ്പോള്‍ നിങ്ങളും ചിരിക്കും..ഹഹ...

വളരെ ഏറെ ദുഖിചിരിക്കുന്ന അവസ്ഥയില്‍ അല്ലെങ്കില്‍ എന്‍റെ കഴിവുകളുടെ കുറവുകളെ പറ്റി ദൈവത്തോട് തര്‍ക്കിചിരിക്കുംപോള്‍ അറിയാതെ മനസ്സില്‍ വരുന്നത് എന്‍റെ മീനൂസ്സിനെ ആണ്. അവളില്‍ നിന്ന് ഞാന്‍ ഒത്തിരിയും പഠിച്ചു...ഇനി പഠിക്കാന്‍ ഏറെ ബാക്കി...എത്ര വായിച്ചാലും അറിവും സ്നേഹവും നല്‍കുന്ന ഒരു പുസ്തകം ആണ് അവള്‍... അവളുടെ കൊച്ചു കൊച്ചു എഴുത്തുകളിലും പോസ്റ്റുകളിലും എല്ലാം ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിക്കുന്ന കാര്യങ്ങളും ഉണ്ടാകും. അവളുടെ മനസ്സിലെ വിഷമങ്ങള്‍ പറയുന്നത് കേള്‍ക്കുവാന്‍.... ,അവള്‍  എഴുതുന്നത്‌ വായിക്കുവാന്‍..., അവളോട്‌ സംസാരിക്കുവാന്‍ , എന്‍റെ കാതുകളും കണ്ണുകളും ചുണ്ടുകളും സദാസമയം അവളോടൊപ്പം ഉണ്ടായിരുന്നു..

ജീവിതം അവസാനിപ്പിക്കും എന്ന് മനസ്സിന്‍റെ പിടിവാശിയില്‍ നിന്നും എന്നെ ഏറെ കുറെ തിരികെ കൊണ്ട് വന്നത് അവളുടെ വാക്കുകളും സ്നേഹവും മാത്രം ആണ്...എന്നെങ്കിലും ഒരിക്കല്‍ എനിക്കും അവള്‍ക്കും ആരും ഇല്ലാതാകുന്ന ഒരു അവസ്ഥയില്‍ അവളെ തിരക്കി ഞാന്‍ ഇറങ്ങും എന്‍റെ കൂടെ എന്‍റെ സ്വന്തം കൂടപിറപ്പായി കൂട്ടും. എല്ലാം ദൈവനിശ്ചയം.... 

മിനിക്കുട്ടിയെ കുറിച്ച് എത്ര എഴുതിയാലും തീരില്ല എന്നിരുന്നാലും എന്‍റെ ഈ കൊച്ചു വലിയ കൂടപിറപ്പിനെ നിങ്ങള്‍ മനസ്സിലാക്കി കാണും എന്ന് വിചാരിക്കുന്നു..

ഇനി നാളെ മറ്റൊരു കൂട്ടുകാരനും ആയി വരാം ഇന്നത്തെ രാത്രിക്ക് വിട..

ജഗ്ഗൂസ്....
16.10.2012


Monday, October 15, 2012







“എന്നെ അറിഞ്ഞ എന്‍റെ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ - ഞാന്‍ എങ്ങനെ ആണ് അവരെ കണ്ടിരുന്നുത് എന്നും..അവര്‍ എനിക്ക് ആരൊക്കെ ആയിരിന്നു എന്നതും എന്നെങ്കിലും നിങ്ങള്‍ അറിയേണ്ടത് ഒരു ആവിശ്യം ആണ് എന്ന് എനിക്ക് തോന്നി. ഇന്നലെങ്കില്‍ നാളെ ഞാനോ എന്‍റെ ഓര്‍മകളോ ഇല്ലതായേക്കാം..എങ്കിലും എന്‍റെ കൂട്ടുകാരെ കുറിച്ച് നിങ്ങള്‍ ആരും അറിയാതെ പോകരുത്..ഞാന്‍ അവരുടെ ആരായിരുന്നു എന്നുള്ളതും അവര്‍ എനിക്ക് ആരായിരുന്നു എന്നുള്ളതും...

തുടക്കത്തില്‍ കിട്ടിയ കുറെ ബന്ധങ്ങള്‍ ആഴം ഉള്ളത് ആയിരുന്നില്ല എന്നുള്ളത് വാസ്തവം തന്നെ ആണ് ..പിന്നെ പിന്നെ ഞാന്‍ കൂടുതല്‍ കൂടുതല്‍ സൗഹൃദങ്ങലേക്ക്‌ ഇറങ്ങി ചെന്ന് അവരോടൊപ്പം അവരുടെ ചിന്തകളോടും, ആശയങ്ങളോടും ഞാന്‍ സഞ്ചരിച്ചു. ചിലരുടെ വ്യക്തി ജീവിതത്തിലേക്ക് വരെ ഞാന്‍ കടന്നു ചെന്നിട്ടുണ്ട് അപ്പോഴൊക്കെ അവര്‍ക്ക് നല്ലൊരു കൂട്ടൂകാരനായി..അല്ലെങ്കില്‍ സഹോദരനായി എല്ലാത്തിലും കൂടെ ഉണ്ടായിരുന്നു. പലരും എന്‍റെ ദുഖങ്ങളിലും സന്തോഷങ്ങളിലും പങ്കാളികള്‍ ആയി. അങ്ങനെ ഉള്ള ചിലരെ കുറിച്ചാണ് ഞാന്‍ ഇവിടെ പറയുവാന്‍ ഉദ്ദേശിക്കുന്നത്.

ദയവായി ഇവിടെ ഞാന്‍ എഴുതുന്നത്‌ ആരും കോപ്പി ചെയ്യുവാനോ മറ്റിടങ്ങളില്‍ പോസ്റ്റു ചെയ്യുവാനോ മുതിരരുത്..ഇത് എന്‍റെ മനസ്സ് ആണ്. ഇവിടെ വരിക.... എന്നെ അറിയുക... അത്രമാത്രം...“

എന്നെ അറിഞ്ഞ എന്‍റെ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ - 1

ചേച്ചിയില്‍ നിന്ന് തന്നെ തുടങ്ങട്ടെ ആദ്യം....ഒരു തുളസി കതിരിന്റെ നൈര്‍മല്യതയോടെ സ്നേഹത്തിന്‍റെ പുഞ്ചിരി മാത്രം ചുണ്ടില്‍ വിരിയുന്ന എന്‍റെ ചേച്ചി. പേര് പറയാന്‍ ബുദ്ധിമുട്ടള്ളത് കൊണ്ട് അത് വെളിപ്പെടുത്തിന്നില്ല. എങ്കിലും ചേച്ചിക്കും എന്നെ അറിയാവുന്നവര്‍ക്കും അറിയാം, അത് ആരാണ് എന്നും ഞാനും ചേച്ചിയും തമ്മിലുള്ള ബന്ധം അത് എന്താണ് എന്നും. ജീവിതത്തില്‍ ഉടനീളം ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു മുതിര്‍ന്ന സഹോദരിയുടെ എല്ലാ വാത്സല്യങ്ങളും പരസ്പരം കാണാതെ ശബ്ദം പോലും കേള്‍ക്കാതെ ഈ അക്ഷരങ്ങളിലൂടെ പകര്‍ന്നു തന്നുകൊണ്ടിരിക്കുന്ന എന്‍റെ ചേച്ചി. എന്നാണ് ഞാന്‍ ചേച്ചിയെ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് അറിയില്ല ആ പേരില്‍ ഒരു വ്യത്യസ്തത ഉള്ളത് കൊണ്ടാണോ അതോ തനിക്കു ചുറ്റും സ്വയം തീര്‍ത്ത ഒരു നിയന്ത്രണ വലയത്തില്‍ നിന്ന് കൊണ്ട് മറ്റുള്ളവരോട് ഇടപെഴുകുന്ന സ്വഭാവ പ്രകൃതം കണ്ടിട്ടാണോ എന്ന് അറിയില്ല.

ഒരു കൂട്ടുകാരി (മൃദുല) പരിചയപെടുത്തി തന്ന ഗ്രൂപ്പിലൂടെ തുടങ്ങിയ സൗഹൃദം, ഞാന്‍ അയച്ച ആദ്യ ഫ്രണ്ട് റിക്വസ്റ്റ് തന്നെ  മറുത്തു ഒന്നും ചോദിക്കാതെ തന്നെ സ്വീകരിച്ച് എന്നോടുള്ള വിശ്വാസ്യത അറിയിച്ചു. ആദ്യമൊക്കെ മറ്റുള്ളവരെ പോലെ തന്നെ ആയിരുന്നു ചേച്ചി എനിക്കും. പിന്നെ പിന്നെ ചേച്ചിയുടെ കവിതകള്‍, കമന്റുകള്‍, പോസ്റ്റുകള്‍ എല്ലാം എനിക്ക് വ്യത്യസ്തത തന്നു. ഞാന്‍ ചേച്ചിയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. പരിമിതികളുടെ മതില്‍ കെട്ടുള്ള ഈ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ അങ്ങനെ കൂടുതല്‍ അറിയുക എന്നുള്ളത് വളരെ ദുഷ്കരം ആണ് അല്ലെങ്കില്‍ തെറ്റുധാരണ ഉളവാക്കുന്നത് ആണ്, അത് മനസ്സിലാക്കിയ ഞാന്‍ ഒരു കാരണവശാലും ചേച്ചിക്ക് എന്നില്‍ നിന്നും അങ്ങനെ ഒന്നും ഉണ്ടായികൂടാ എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. ചേച്ചിയും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി..അത് എനിക്ക് മനസ്സിലായത്‌ എന്‍റെ എല്ലാ പോസ്റ്റ്കളിലും എഴുത്തുകളിലും  ചേച്ചിയുടെ ഒരു കമന്റോ ലൈക്കോ കണ്ടു തുടങ്ങിയതോടെ ആണ്. പിന്നെ പിന്നെ എനിക്ക് വാശി ആയിരുന്നു ചേച്ചിയുടെ ഒരു കമന്റും ലൈക്കും എന്‍റെ എല്ലാ പോസ്റ്റിനും ഉണ്ടായിരിക്കണം എന്നുള്ളത്.എന്‍റെ മനസ്സ് അറിഞ്ഞത് പോലെ തന്നെ ചേച്ചിയും എന്‍റെ എഴുതുകളെയും എന്നെയും പ്രോത്സാഹിപ്പിച്ചു.

വെറും ഒരു ലൈക്കും കമന്റും മാത്രം അല്ല മറിച്ചു എന്‍റെ മനസ്സിനെ അസ്വസ്ഥത പെടുത്തുന്ന ജീവിത മുഹൂര്‍ത്തങ്ങളില്‍ എന്‍റെ പോസ്റ്റുകളില്‍ നിന്നും കമന്റുകളില്‍ നിന്നും അത് മനസ്സിലാക്കി എന്നെ സ്വാന്തനപെടുതുകയും ഉപദേശിക്കുകയും ചെയ്ത അനേകം മെസ്സേജുകള്‍ ചേച്ചി എനിക്ക് അയച്ചിട്ടുണ്ട്. എനിക്കും തോന്നിയിട്ടുണ്ട് ചേച്ചിയുടെ ചില കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ പക്ഷെ തിരിച്ചു അങ്ങനെ ഒന്നും പറയുവാനോ ചെയ്യുവാനോ എനിക്ക് സാധിച്ചിട്ടില്ല..കാരണം ചേച്ചിക്ക് അവയെല്ലാം സ്വകാര്യ ദുഖങ്ങള്‍ ആയിരുന്നു.
ഒരിക്കല്‍ എപ്പോഴോ ചേച്ചിയുടെ കമന്റും ലൈക്കും എന്‍റെ പോസ്റ്റില്‍ നിന്നും അപ്രത്യക്ഷം ആയി തുടങ്ങി. ആ സമയത്ത് മനസ്സില്‍ വളരെ വിഷമം തോന്നി, എന്നോട് തന്നെ വെറുപ്പ്‌ തോന്നി, എന്നില്‍ നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചോ എന്നൊരു കുറ്റബോധവും. ചേച്ചിയോട് ഒരിക്കല്‍ ഇതിനെ പറ്റി ചോദിച്ചപ്പോള്‍ വളരെ തമാശയോടെ അതിലേറെ കാര്യത്തോടെ ചേച്ചി ഇങ്ങനെ പറഞ്ഞു. “അയ്യോ..ജഗ്ഗു സോറി..ഒന്നും ഉണ്ടായിട്ടല്ല കേട്ടോ..ഇപ്പൊ..ഞാന്‍ പൊതുവേ ലൈക്‌ മാത്രേ അടിക്കാരുള്ളൂ..പിന്നെ നീ എഴുതുന്നത്‌ എല്ലാം നല്ല വരികള്‍ ആണ്..നന്നായി,കൊള്ളാം ഇങ്ങനെ ഒക്കെ തന്നെ പറയണ്ട എന്ന് കരുതിയാ ലൈക്‌ മാത്രം ഇടുന്നെ..ചിലപ്പോ..ഞാന്‍ ഓര്‍ക്കരില്ലരുന്നു..കമെന്റ്റ്‌ ഇട്ടോന്നു..വായിക്കുമ്പോ..നല്ലതായി..തോന്നാറുണ്ട്..പിന്നെ ചില കവിതകള്‍ ഒക്കെ തിന്മകള്‍ക്കു എതിരെ ഉള്ളതാരിക്കും..അപ്പോള്‍..തോന്നാറുണ്ട്..എന്നിലും പല തിന്മകളും ഉണ്ടല്ലോ..എന്ന്..അതുകൊണ്ട് ലൈക്‌ മാത്രം ഇടും..അതാ..ഇനി ഇട്ടോലാമെ..:)) .സ്വയം ഒരു കുറ്റബോധം തോന്നി എങ്കിലും ആ വരികളില്‍ എന്നോടുള്ള ഒരു ഉപദേശവും ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
ഒരിക്കല്‍ ചേച്ചിയോട് ഞാന്‍ നേരിട്ട് സംസാരിക്കണം എന്നു പറഞ്ഞു.അന്നാണ് എന്‍റെ ചേച്ചിയോട് എനിക്ക് കൂടുതല്‍ ബഹുമാനം തോന്നിയത്. കാരണം എന്‍റെ വാക്കുകളെ ഒഴിവാക്കാന്‍ പറ്റാതെ ചേച്ചി വിഷമിച്ചു സ്നേഹത്തോടെ എന്‍റെ ആ ആവിശ്യം നിരസിച്ചു. ഈ ഭൂമിയുടെ ഏതെങ്കിലും ഒരു കോണില്‍ എന്നെങ്കിലും ഒരിക്കല്‍ നേരില്‍ കാണാം എന്നും സംസാരിക്കാം എന്നും ചേച്ചി പറഞ്ഞപ്പോള്‍ എനിക്കും തോന്നി അതെ ഈ ബന്ധത്തിന് ഒരു കാഠിന്യം ഉണ്ടാകണം എങ്കില്‍ കാണാമറയത് ഇരിക്കുന്ന എന്‍റെ ചേച്ചിയെ ഇങ്ങനെ സ്നേഹിക്കുക എന്നുള്ളത് തന്നെ ആണ്.

ശനിയാഴ്ച ദിവസങ്ങളില്‍ ചേച്ചി വരാതിരിക്കുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട് എങ്കിലും എപ്പോഴോക്കയോ ചേച്ചി വന്നു പോകാറുണ്ട് എന്ന് മനസ്സ് പറയാറുണ്ട്.എന്‍റെ ഓരോ ചലനങ്ങളും വളരെ സസൂക്ഷ്മം നോക്കാറുണ്ട് എന്നും തോന്നാറുണ്ട്. മറ്റുള്ള ഗ്രൂപുകളില്‍ ചേച്ചി പോകുമ്പോള്‍ അവരോടു സംസാരിക്കുമ്പോള്‍ വല്ലാത്ത ദേഷ്യം തോന്നാറുണ്ട്, എന്തിനാണ് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല.പലപ്പോഴും ചേച്ചി പോകുന്ന ഗ്രൂപുകളിലെ നോടിഫിക്കെഷന്‍ വരാറുണ്ട് അപ്പോഴൊക്കെ അതിനു പിന്നാലെ പോകും എന്താണ് അവിടെ നടക്കുന്നത് എന്ന് അറിയാന്‍. പല കൂട്ടുകാരും ചേച്ചിയെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അറിയാതെ അഭിമാനം കൊള്ളാറുണ്ട്‌ മനസ്സില്‍ സന്തോഷം തോന്നാറുണ്ട്.

ഇനി ഒരു പിറവി ഉണ്ടെങ്കില്‍ അത് എനിക്ക് ചേച്ചിയുടെ സഹോദരനായിട്ടു തന്നെ വേണം ഇക്കുറി നഷ്ട്ടപെട്ട എല്ലാം ഞാന്‍ അന്ന് പലിശ സഹിതം തിരിച്ചു വാങ്ങിക്കും.അതിനു അല്പം നേരത്തെ മരിക്കേണ്ടി വന്നാല്‍ അതിനും സമ്മതം. ചേച്ചിയെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും എനിക്ക് മതി വരില്ല.ചേച്ചി പറഞ്ഞത് പോലെ ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ എന്നെങ്കിലും കാണുമെന്ന വിശ്വാസത്തോടെ ചേച്ചിയെ കാത്തിരിക്കുന്ന ഒരു അനുജന്‍..

ഒരുപാട് കൂട്ടൂകരെ എനിക്ക് ഇവിടെ പരിചയപെടുത്താന്‍ ഉണ്ട്.എല്ലാവരെയും നിങ്ങള്‍ അറിയണം എന്‍റെ കണ്ണിലൂടെ.... തല്ക്കാലം ഇന്നത്തേക്ക് വിട.

ജഗ്ഗൂസ്....
15.10.2012


Saturday, October 13, 2012




കൈ തുമ്പില്‍ ചാലിച്ച പ്രണയ സിന്ധൂരം..
പ്രതീക്ഷയുടെ സീമന്തരേഖയില്‍ ചാര്‍ത്തുന്ന
ഗാന്ധര്‍വ മുഹൂര്‍ത്തം...
മഴതാലംപേറിയ നിലാവിന്‍റെ നേര്‍ത്ത വെട്ടത്തില്‍
സുഗന്ധങ്ങളുടെ കെട്ടുവള്ളവും തുഴഞ്ഞു വന്ന
കാറ്റിനോട് ഇഴുകി ചേര്‍ന്ന രണ്ടു നിഴലുകള്‍.........
പ്രണയ നിശ്വാസ്സങ്ങളുടെ ഇണചേരലില്
തണുപ്പിന്‍റെ പുതപ്പു നീട്ടിയ കോടമഞ്ഞ്‌.......
ചിന്നി ചിതറിയ കരിങ്കല്‍ ചീളിലൂടെ
മഴനോയമ്പ് നോറ്റിരുന്ന മനസ്സിന്‍റെ യാത്രയില്‍
മാറോടു ചേര്‍ത്ത പ്രണയ സ്വപ്നങ്ങള്‍ക്ക്
ഹൃദയത്തിന്റെ പുതിയ താള്‍ തുറന്നു 
ഒരിക്കല്‍ കൂടി ഞാനും....

ജഗ്ഗൂസ്....

Monday, September 24, 2012



കറുത്ത പകലും കറുത്ത സൂര്യനും
കാഴ്ചകളെ കറുപ്പാക്കിയ ഇരുളടഞ്ഞ മുഖങ്ങള്‍..
കണ്ണ് നീരില്‍ കണ്‍പീലി മിനുക്കി
വേദനയുടെ ചായം കവിളില്‍ പൂശി
നിറകാഴ്ചകള്‍ കണ്ടു ഉണരാന്‍ ഒരു പുലരിയെ
സ്വപ്നം കണ്ട സുറുമ എഴുതിയ കണ്ണുകള്‍
മേചകമാര്‍ന്നൊരു വസ്ത്രത്തിനുള്ളില്‍
മോചനം കൊതിക്കുന്ന സ്ത്രീ മുഖങ്ങള്‍....
പരിണാമത്തിന്റെ ദൂതന് തെറ്റ് പറ്റിയോ...????
അനുസരിക്കേണ്ട സാധനകളെ അടിച്ചേല്‍പ്പിക്കുന്ന
പുരുഷമേധാവിത്വം, ആകാരം ഇല്ലാത്ത
നിഴലും പേറി അവളെ നടത്തിച്ചു...

ജഗ്ഗൂസ്.....

Friday, September 21, 2012




നാളെകളുടെ പുകച്ചുരുളുകള്‍ നീങ്ങുമ്പോള്‍....
ആത്മാവിനെ ചുടല ഭസ്മം പൂശി...
മനസ്സില്‍ ജട നീട്ടി വളര്‍ത്തി...
ലഹരിയുടെ ബോധ മണ്ഡലത്തില്‍
എന്നെ തിരയുന്ന ഒരു ആഘോരി ഉണ്ടാകും....

Saturday, September 15, 2012



നീറി പുകയുന്ന രാത്രി ചിന്തകള്‍ ...
രാവിലെ ആളി പടരുന്ന ഹോമാഗ്നി ആയി...
പിന്നതില്‍ നിര്‍വ്വാണം പൂണ്ടു ഒരാത്മഹൂതി....

Wednesday, September 12, 2012


വായില്‍ കയ്യിട്ടു ശര്‍ദ്ദിക്കുന്നോരീ ദേശസ്നേഹം.....
വരയ്ക്കുന്നവന്‍റെ കയ്യില്‍ കൂച്ചു വിലങ്ങു
ജനകീയ സമരത്തിന് ലാത്തിയുടെ മറുപടി
പട്ടിണി പ്രതിഷേധതിനു വാഗ്ദാനങ്ങള്‍...
പൂഴി കണ്ണില്‍ എറിഞ്ഞു വീശുന്ന കൂടംകുളം കാറ്റ്‌....
ഓന്ത് കുപ്പായം ഇട്ടവന് മന്ത്രി ആകാം എങ്കില്‍
ഊമയായവന് മന്ത്രി ശ്രേഷ്ട്ടനാവാം.....
ഊന്നുവടിയില്‍ കൂനി പിടയുന്ന
ഗാന്ധി തൊപ്പികള്‍ക്കൊപ്പം
കാട്ടിനുള്ളില്‍ കരയുന്ന കാലും തലയും
ഇല്ലാത്ത പ്രതിമകള്‍....
മൂന്നു വിരലില്‍ ലോകം പിടിച്ചു അടക്കിയ
മഷി തുണ്ട് പറയുന്ന ഭാരത കാഴ്ചകള്‍ ഇങ്ങനെ......




Tuesday, September 11, 2012



ഡിസംബര്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു...
കട്ടെടുത്ത സ്വപ്നങ്ങളെ നീ മഞ്ഞു പുതപ്പിനുള്ളില്‍
ഒളിച്ചു വെച്ചില്ലേ..?
പുതു വര്‍ഷത്തിലേക്ക് നീയും ഞാനും ഒന്നായി അലിഞ്ഞു തീരും...
നിന്റെ വക്ഷസ്സില്‍ കൈ ചുറ്റി
ഉണരാതെ ഉറങ്ങുവാന്‍ ഞാന്‍ വരുന്നു...
ഡിസംബര്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു...

Sunday, September 9, 2012





കാലുകള്‍.. ഇടറി വഴിപിഴച്ചു.....
കാലമേ നീ മറക്കുക!!!!
ധീരനാകാന്‍ വേണ്ടി ജനിച്ച
ഭീരുവാം എന്നെ......
കഴുകു മരത്തില്‍ കയറി
മറുജന്മം കൊതിച്ചോരീ മനസ്സ്
ചാവുമണിയുടെ മാറ്റൊലിക്ക് കാതോര്‍ത്തു.....
മരണമേ....നിന്‍റെ കൈകള്‍ അയയ്ക്കുക
ആ യവനികക്കുള്ളില്‍ മറയട്ടെ
ഈ നാടകം...................



ജഗ്ഗൂസ്.............

Sunday, September 2, 2012




വിശ്രവപുത്രി ശൂര്‍പ്പനഖ ജനനി ശൂര്‍പ്പണഖ
കാനന ശ്രോണിയില്‍ കണ്ടൊരാ കാല്പാടുകളെ
പ്രണയിച്ച കാര്‍മേഘസുന്ദരി....
കദനം നിറഞ്ഞൊരാ കാനന പ്രണയത്തില്‍
രാമാഭ്രാതാവാല്‍ അപമാനിതയായി...
ഒരു കയ്യില്‍ മുറിഞ്ഞോരാ ശ്രോതവും
മറുകയ്യില്‍ നിണമാര്‍ന്ന മാര്‍കച്ചയും താങ്ങി
ഏതോ കന്ദരത്തില്‍ അഭയം തേടി..
മണല്‍ തരി പോലെ പറന്ന കാലങ്ങളെ
മറികടന്നു പ്രാഭവം പൂണ്ടു ഇന്നവള്‍ രാമനെ തിരയുന്നു..
കണ്ടതോ കത്തി എരിയുന്നോരീ രാമഭൂമിയും...
മരണം വിതക്കുന്ന മനുഷ്യരെയും....
കടകമൂരി അവള്‍ പ്രളയം വിതച്ചു
പദങ്ങളില്‍ ഭൂമി കുലുക്കി...
അപ്പോഴും മാറാതെ നിന്നു പാപത്തിന്‍റെ
അര്‍ത്ഥം ചുമക്കുന്ന കഴുതയെ പോലെ മനുഷ്യനും...
മരണം വിപഞ്ചിക മീട്ടുന്നോരീ ലോകത്തില്‍ മറ്റൊരു രാമാവതാരത്തിനായി തപം ചെയ്യുന്നു കൈകസി നന്ദന..
കലിയുടെ അശ്വമേധം മുടക്കുവാന്‍
ശൂര്‍പ്പണഖ പുത്രന്മാര്‍ ജനിക്കട്ടെ...
മര്‍ത്യരെ....കേട്ടുകൊള്‍ക..!!!
നിങ്ങളില്‍ രാവണന്‍മാര്‍ നിഗ്രഹിക്കപ്പെടും...
രാമന്മാര്‍ ഭൂമി വാഴും...


ജഗ്ഗൂസ്........